തമിഴ്നാട്ടില്‍ നടന്ന അതിക്രൂരമായ കസ്റ്റഡി മരണം ലോകത്തെ അറിയിച്ചത് സുചി എന്ന ഗായികയാണ്. മൂന്നു ദിവസം കൊണ്ട് രണ്ടു കോടിയോളം ആളുകള്‍ കണ്ട സുചിയുടെ ഒരു വീഡിയോയാണ് തൂത്തുക്കുടിയിലേക്ക് ലോകശ്രദ്ധ കൊണ്ട് വന്നത്
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഒരച്ഛനെയും മകനെയും മൃഗീയവും ഭീകരവുമായ വിധത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവം ലോകമറിഞ്ഞത് ഗായികയും ആർജെയുമായ സുചിത്ര എന്ന സുചി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയായിരുന്നു. ഒന്നരക്കോടിയിലേറെ പേര്‍ കണ്ട (ഇതെഴുതുമ്പോള്‍1 7,297,287 വ്യൂസ്) വീഡിയോയില്‍ തൂത്തുക്കുടിയിലെ സംഭവം വിശദമായി വിവരിക്കുകയാണ് സുചി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ലോകമനസാക്ഷിയെ ഈ സംഭവത്തിലേക്ക് ഉണര്‍ത്തുന്നതില്‍ വലിയ പങ്കാണ് ഈ വീഡിയോ വഹിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയ്ക്കടുത്തുള്ള സാത്താങ്കുളം എന്ന ടൗണിലെ പൊലീസ് സ്റ്റേഷനിൽ ജയരാജിനേയും (58) മകൻ ബെന്നിക്സിനേയും (31) പൂർണ്ണ നഗ്നരാക്കി ലോക്കപ്പിൽ തള്ളി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി എന്നാണ് ആരോപണം. മൊബൈൽ കട നടത്തുന്ന ഇരുവരും, ലോക്ക് ഡൌൺ കാലത്ത് എട്ടു മണിയോടെ അടക്കേണ്ട അവരുടെ മൊബൈൽ കട എട്ടു മണി കഴിഞ്ഞു പതിനഞ്ചു മിനുറ്റ് വരെ തുറന്നു വെച്ചിരുന്നു എന്നതാണ് പോലീസ് വിശദീകരണം. ബീറ്റ് പട്രോളിംഗിന് വന്ന പൊലീസ് കോൺസ്റ്റബിൾ അച്ഛൻ ജയരാജിനെ കസ്റ്റഡിയിൽ എടുക്കുകയും അച്ഛനെ തേടി സ്റ്റേഷനിൽ ചെന്ന മകൻ ഫീനിക്സിനെയും അവർ പിന്നാലെ ലോക്കപ്പിൽ അടക്കുകയുമായിരുന്നു. ജൂണ്‍ 19നായിരുന്നു ഇത്.